പ്രണയത്തിനന്നു ആശുപത്രി വരാന്തയിലെ തിരക്കിന്റെ മണമായിരുന്നു..
ആൾക്കൂട്ടം വമിപ്പിക്കുന്ന
മടുപ്പിക്കുന്ന മണം...
ഹൃദയത്തിന്റെ ഒരു കോണിൽ
നനുത്തൊരു സ്പർശമായ്
കടന്നു വന്നു, നിർവൃതിയുടെ
അത്യുന്നതങ്ങളിൽ എത്തിച്ച പ്രണയം..
വരാന്തയിൽ ഒരു മൂലയിൽ
നിന്ന് സുഗന്ധം പരത്തി,
ഞാനിവിടെയുണ്ടെന്നു പറയാതെ പറഞ്ഞിരുന്ന കുടമുല്ല പോലെ,
ഉറക്കത്തിലാണ്ട സർഗ്ഗശേഷിയിൽ ചെറുമഴ പോലെ പുണർന്നിറങ്ങി,
മുള വീണൊരു ചെറുമരമായി
വളർത്തിയ പോലെ...
ഉയിരേകി, വളർത്തി, ഉയർത്തിയെടുത്തു,
വീണ്ടും ആഴത്തിലേക്കു തള്ളിയിട്ട പോലെന്റെ പ്രണയം.
ഒരു പാതി കൊണ്ട് അനുതപിക്കുമ്പോളും
ഹൃദയത്തിന്റെ മറുപാതി
ഇവിടെ നിന്നൊന്നു രക്ഷിക്കൂ
എന്ന് വിളിച്ചു ചൊല്ലുന്നൊരിടം പോലെ,
മാറ്റപ്പെട്ടു പോയിരിക്കാം ഇന്ന്..
അതാകാം, പ്രണയം അതിന്റെ ചൂടും ചൂരും വശ്യതയും കൊണ്ട് വരിഞ്ഞു മുറുക്കുമ്പോളും-
അനിവാര്യമെങ്കിലും,
കടന്നുചെല്ലാൻ മടി തോന്നുന്ന പോലെ
ചില ഗന്ധങ്ങൾ, നമ്മെ ഭയപ്പെടുത്തുന്നത്..
No comments:
Post a Comment