Monday, June 1, 2026

പ്രണയത്തിന്റെ ഒളിയിടങ്ങൾ

പ്രണയിച്ചിട്ടുണ്ടോ??? പ്രണയിക്കാനായി വേണ്ടി മാത്രമായി പ്രണയിച്ചിട്ടുണ്ടോ??? ഒരുവനെ മോഹിക്കാതെ, അവനെ ജീവിതത്തിൽ കൂട്ടണമെന്നില്ലാതെ, അവനെ ഒരിക്കലും സ്വന്തമാക്കണം എന്നില്ലാതെ പ്രണയത്തിനു മാത്രമായി ഒരു പ്രണയം???

അവനെ ആദ്യമായി കണ്ട ദിവസം ഒരു നിമിഷം മുന്നേ നടന്ന പോലെ ഓർമയിൽ തെളിഞ്ഞു നില്കുന്നുണ്ട്.. അന്ന് ആദ്യമായി  കോളേജിൽ ചേരാനായി പോയ ദിവസം, ഒറ്റയ്ക്ക് ആ നാലുകെട്ടിന്റെ വരാന്തയിലൂടെ അഡ്മിഷൻ ഫോർമും ആയി നടന്നു പോകുമ്പോൾ- ഒറ്റയ്ക്ക് നടന്നു പോകുന്ന പെൺകുട്ടിയെ കണ്ടു കമന്റ്‌ അടിച്ചു, ഉറക്കെ പാട്ടു പാടിയ നാല് ആൺകുട്ടികൾ.. അവരെ ഒരു ചിരിയോടെ തിരിഞ്ഞു നോക്കി നടക്കുമ്പോൾ ചെറുതായി പകച്ചു പോയ അവർക്കിടയിൽ, അവനെ അന്നേ ശ്രെദ്ധിച്ചിരുന്നു.. ഉയരത്തിൽ ചുരുണ്ട മുടിയുള്ള ഒരു ചെറുക്കൻ.. അവന്റെ ചിരിയായിരുന്നു ഹൈ ലൈറ്റ്.. അവനെ നോക്കി ഒന്നു കണ്ണിറുക്കി നടക്കുമ്പോൾ സത്യത്തിൽ ആ കോളേജ് ഇൽ തന്നെ ആണോ ചേരുന്നത് എന്ന് പോലും തീരുമാനിച്ചിരുന്നില്ല...

ഇനിയുള്ള മൂന്നു വർഷങ്ങൾ ഇവിടെ എന്നാ തീരുമാനത്തോടെ അതേ കോളേജ് ഇൽ ചേരാൻ വരുമ്പോൾ അവൻ സത്യത്തിൽ ഓർമയിൽ പോലും ഉണ്ടായിരുന്നില്ല... കരുപ്പിടിപ്പിക്കേണ്ടുന്ന ജീവിതവും, വ്യക്തമാക്കാത്ത എന്തൊക്കെയോ കുറെ ലക്ഷ്യങ്ങളും മാത്രമായിരുന്നു ചിന്തകളിൽ..

ക്ലാസ്സിലെ കുറച്ചു കൂട്ടുകളും, ചെറിയ ചെറിയ അലമ്പുകളും, കറക്കങ്ങളും, വെറുതെ വെറുതെ ഉള്ള കാന്റീൻ സന്ദർശനങ്ങളും എല്ലാമായി ദിവസങ്ങൾ പതിയെ കടന്നു പോയ്കൊണ്ടിരുന്നു.. ഡ്രാമ ക്ലബ്‌ ന്റെ മീറ്റിംഗ് ന്റെ ദിവസം വെറുതെ മീറ്റിംഗ് ഹാൾ ന്റെ ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോൾ ആണ് ഒരു ആൺ പട നടന്നു പോകുന്നത്.. ഫുട്ബോൾ മാച്ച് കഴിഞ്ഞു പോകുന്നത് എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. ജയിച്ചതിന്റെ ആഘോഷം അവരുടെ ഉയർന്നു കേൾക്കുന്ന ശബ്ദകോലാഹലത്തിൽ ഉണ്ടായിരുന്നു.. കൈ വിരലിൽ ഫുട്ബാൾ കറക്കി നടക്കുന്ന അവനെ അന്നായിരുന്നു വീണ്ടും കണ്ടത്..

ഒരു കൗതുകമായിരുന്നു തോന്നിയത്.. അന്ന് കണ്ട ചെറുക്കൻ എന്ന തിരിച്ചറിവിൽ. അവൻ ഇവിടെ പഠിക്കുന്നവൻ ആണെന്ന്, സ്പോർട്സ് ഇൽ ഉണ്ടെന്നു എല്ലാം കൊണ്ടും എന്തോ ഒരു സന്തോഷം ഉള്ളിൽ.. ആദ്യമായി.. ആദ്യമായി..

ഫസ്റ്റ് ഇയർസ് ന്റെ റാഗിങ് എല്ലാം മുറക്ക് നടന്നു അധികം സമയമെടുക്കാതെ തന്നെ സീനിയർസ് എല്ലാവരും സൗഹൃദത്തിൽ ആയി.. ശല്യപെടുത്താൻ ആരും ഇല്ലാത്ത മനോഹരമായ അന്തരീക്ഷം.. കോളേജ് വരാന്തകളിലൂടെ വെറുതെ അലഞ്ഞു നടക്കാൻ എന്തുകൊണ്ടോ ഇഷ്ടമായിരുന്നു.. ഇന്റർവെൽസ് നും അത് പോലെ തന്നെ ഓരോ ക്ലബ്‌ മീറ്റിംഗ്സ് നു പുറത്തു ഇറങ്ങുമ്പോളും..  നാലുകെട്ടിന്റെ ഉള്ളിൽ ബോട്ടണി ഡിപ്പാർട്മെന്റ് വക ഒരു ബോട്ടാനിക്കൽ ഗാർഡൻ ഉം..പൂത്തുലഞ്ഞു നിൽക്കുന്നതും എന്തൊക്കെയോ പഴങ്ങൾ ഉണ്ടാകുന്നതുമായ കുറെ ചെടികളും.. വളർന്നു വരാൻ തുടങ്ങുന്ന കുറെ ചെടികളും.. എല്ലാറ്റിനും ഇടയിലൂടെ നടപ്പാതയും നടുവിൽ ആമ്പൽ കുളവും ഫൗന്റൈൻ ഉം.. എല്ലാറ്റിനും അകമ്പടിയായി ഇടയ്ക്കിടെ ആഞ്ഞു വീശി പെയ്യുന്ന മഴയും.. അതിനിടെ കോളേജ് ന്റെ ലൈബ്രറി കെട്ടിടത്തിനു വശത്തോ, അല്ലെങ്കിൽ ഏതെങ്കിലും മൂലകളിൽ മരച്ചുവട്ടിലോ കണ്ടു മുട്ടുന്ന അവനും...

ക്ലാസ്സിലിരിക്കാൻ ഒരു താല്പര്യവുമില്ലാതെ കറങ്ങി നടക്കാൻ ഇഷ്ടപെടുന്ന ഒരു കൂട്ടം കുട്ടികൾ ആയിരുന്നു ക്ലാസ്സ്‌മേറ്റ്സ്.. ഓരോ ഇന്റർവെൽ നും കൂട്ടമായി പുറത്തിറങ്ങി ഓരോ ഡിപ്പാർട്മെന്റ് ലും ഹാജർ വെച്ച് സുഹൃത്തുകളോട് സംസാരിച്ചു സാവധാനം, ക്ലാസ്സ്‌ തുടങ്ങി ടീച്ചരോടൊപ്പം ക്ലാസ്സിൽ കയറും.. അങ്ങിനെ ഒരു ഒരു ദിവസം കോമൺ ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരിക്കുമ്പോൾ ജനാല വഴി അവനെ കണ്ടു.. ഒരു ബുക്കും കൈയിൽ പിടിച്ചു ജനലിലൂടെ ഉറ്റുനോക്കി നിൽക്കുന്ന അവൻ.. എന്നതിനെന്നറിയാതെ നിറഞ്ഞു വരുന്ന കണ്ണുകളോടെ അവനെ നോക്കിയിരിക്കുമ്പോൾ ഒരു ഫ്ലയിങ് കിസ്സ് ഉം തന്നു അവൻ നടന്നു പോയി..

ആദ്യമായി കട്ടുകുടിച്ച വൈൻ ലഹരി പോലെ അവൻ ഞരമ്പുകളിൽ ഒഴുകി നടന്നു.. ഇടയ്ക്കിടെ കണ്ടുമുട്ടുമ്പോളുള്ള ചിരിക്കപ്പുറം ഒരിക്കലും വളരാതെ ആ ബന്ധം.. ഇടയ്ക്കിടെ കടന്നു പോകുമ്പോളുള്ള തിരിഞ്ഞു നോക്കലുകളിൽ മുരടിച്ചു നിന്നിരുന്നു.. ഒരു സംസാരത്തിന്റെ അതിരു മുറിച്ചു കടക്കാൻ മടിച്ചെന്ന പോലെ...

അവനു സത്യത്തിൽ എന്തായിരുന്നു തോന്നിയിരുന്നത്.. എങ്ങിനെ പോയാലും മുന്നോട്ടു പോകാൻ സാധ്യത ഇല്ലാത്ത ഒന്നെന്നു അവനും തിരിച്ചറിഞ്ഞിരിക്കുമോ.. താൻ സ്നേഹിച്ച പോലെ അവനും തന്നെ സ്നേഹിച്ചിരിക്കുമോ.. സ്നേഹമെന്നെല്ലാം പറയാമോ അതിനെ..

അവൻ പാസ്സ് ഔട്ട്‌ ആയി പോകുന്ന കാലം വരെ കണ്ടിരുന്നു.. ഓരോ മഴക്കാലവും ഇല പൊഴിയും കാലങ്ങളും അവനെ ഓർമിപ്പിച്ചിരുന്നു..

കാലങ്ങൾക്കിപ്പുറം ഒരു നഷ്ടബോധവും കൂടാതെ ഓർത്തു ആസ്വദിക്കാവുന്ന ഒരു ബന്ധമായി സ്നേഹമായി അവൻ മനസിന്റെ അഴങ്ങളിലുണ്ട്, പ്രാർത്ഥനകളിലുണ്ട്.. പേരൊഴികെ വേറൊന്നും അറിയാത്ത ഒരുവൻ അവൻ എത്ര പരപ്പിൽ തന്നെ സ്വാധീനിച്ചിരുന്നു എന്നോർക്കാറുണ്ട്.. ഇടക്കെങ്കിലും ജീവിതത്തിന്റെ ഓട്ടപാച്ചിലുകൾക്കിടയിൽ അവനെന്ന ഒരോർമ ഒരു മഞ്ഞു തുള്ളി പോലെ ഹൃദയത്തെ തണുപ്പിക്കാറുണ്ട്.. ഒരു ഒളിയിടതിനപ്പുറം എപ്പോൾ വേണമെങ്കിലും എത്തി പിടിക്കാവുന്ന ഒരോർമയായി അവനും.. ഒരു പക്ഷെ ഇത് തന്നെ അല്ലെ പ്രണയവും...
............................  ...........................  ..................



Saturday, February 21, 2026

ഇടം

എഴുതുവാൻ ഒരിടമില്ലാതെ,
ഞാൻ പൂട്ടിവെച്ച 
എന്റെ വാക്കുകളെ പറ്റിയാണ്..
വർഷങ്ങൾ നീണ്ട 
പൂഴ്ത്തിവെയ്ക്കലുകളെ 
പറ്റിയാണ്..

കേൾക്കുമ്പോൾ നിങ്ങൾ 
ചിരിച്ചു തള്ളുന്ന 
എന്റെ പരിവേദനങ്ങളെ പറ്റി..
ചിലപ്പോൾ പുച്‌ഛം കൊണ്ട് 
മുനയൊടിച്ചു കളയുന്ന 
എന്റെ നെടുവീർപ്പുകളെ പറ്റി..

കയ്യിലെടുക്കുന്ന പേനയെ,  കോലാഹലങ്ങൾക്കിടയിൽ 
തിരികെ വെയ്ക്കേണ്ടുമ്പോൾ 
ഉള്ളിലെങ്ങോ മറന്നടങ്ങുന്ന
വാക്കുകൾ..

ചില ധ്വനികൾ കുത്തലുകളായി 
ചെവിയിലൂറുമ്പോൾ അടർന്നു 
വീഴാതെ ഞാൻ സൂക്ഷിക്കുന്ന
ചില കണ്ണുനീർതുള്ളികൾ പോലെ..

മൊബൈലിന്റെ ഇത്തിരി വെട്ടത്തിൽ ഉറക്കങ്ങളെ ഖൺഡിക്കാതെ 
ഞാനെന്റെ വാക്കുകൾക്ക് 
പിറവി നൽകുമ്പോൾ 
എനിയ്ക്കായ് ഒരിടമില്ലാത്തതിനെ
പറ്റി, ഞാൻ വീണ്ടും വീണ്ടും
ഓർമ്മിപ്പിക്കുന്നു.. 

നിങ്ങളപ്പോൾ പൊട്ടിച്ചിരിക്കുകയും 
അകലങ്ങൾ നമുക്കിടയിൽ അകലമായിത്തന്നെ 
തുടരുകയും ചെയ്യുന്നു.. 

Monday, February 16, 2026

വിലക്കപ്പെട്ട വിഹിതങ്ങൾ

പ്രണയം മാത്രമല്ല ലോകത്തുള്ളതെന്നു തിരിച്ചറിയാൻ എന്തേ വൈകിപ്പോയി? ഓർമ്മകൾ നൽകുന്ന കുളിരു മാത്രമല്ല ജീവിതമെന്നും.. 

രാത്രിയുടെ ഇരുളിമയിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു അവൾ. പഴക്കം കൊണ്ട് പരിചിതമായിത്തീരുന്ന ഇരുട്ടിൽ പല ദൃശ്യങ്ങളും നിഴൽ രൂപങ്ങളും മങ്ങി മറയുന്നുണ്ട്. ഫ്ലാറ്റിന്റെ പത്തൊൻപതാമത്തെ നിലയിലേക്ക് വീശിവരുന്ന കാറ്റിൽ ഒരു ശ്വാനന്റെ കുര വളരെ അടുത്തെന്ന പോലെ കേൾക്കാം. ദൂരെ അടച്ചിട്ട ഒരു കടയുടെ മുന്നിൽ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്ന അവനെയും കാണാം സൂക്ഷിച്ചു നോക്കിയാൽ... അവൻ ആയിരിക്കുമെന്ന് അവൾ ഊഹിച്ചു. രാത്രി പൊതുവിൽ പുരുഷന്മാർക് അവകാശപെട്ടതത്രേ..!

പൊതുവിൽ നിശബ്ദതയാണ്. ഒരിക്കൽ അത്യധികം അഭിവാജ്ഞയോടെ മാത്രം ആഗ്രഹിച്ചിരുന്ന നിശബ്ദത, ഇന്ന് പക്ഷേ അസഹിഷ്ണുതയാണുണ്ടാക്കുന്നത്. എന്തിനോടെന്നില്ലാത്ത പ്രതിഷേധം. അസ്വസ്ഥത. പക്ഷെ ആരെയും കുറ്റപ്പെടുത്താനാകാത്ത, സ്വയം കുറ്റവാളിയായി നിൽക്കേണ്ടി വരുമ്പോളുള്ള ഒറ്റപ്പെടൽ. 

ഭർത്താവിന്റെ പ്രതിഷേധ സ്വരങ്ങളും, മകളുടെ വാശിക്കരച്ചിലുമെല്ലാം തന്നിലേക്കു എത്താതെ ഒതുക്കപ്പെടുകയാണ്. തന്റെ തെറ്റുകൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതെങ്ങിനെ ഉൾകൊള്ളണമെന്നും എങ്ങിനെ ജീവിതചക്രം വീണ്ടും മുന്നോട്ടുരുട്ടണമെന്നും, വീടിന്റെ അകത്തളത്തിനു പോലും സംശയമുള്ളത് പോലെ. ആകെ ഒരു സ്തംഭനാവസ്ഥ. 

അകലെയെന്ന പോലെ ഒരു രാത്രി ഓർമയിൽ തങ്ങി നിൽക്കുന്നുണ്ട്. ഒതുക്കിക്കൂട്ടലുകൾക്കും, കാട്ടികൂട്ടലുകൾക്കും ഒടുവിൽ അന്നത്തെ പ്രാരാബ്ധമൊടുക്കി ഓഫീസ് വീട്ടിറങ്ങിയത്.

ടു വീലറിൽ ചീറിപ്പാഞ്ഞു ആളൊഴിഞ്ഞ വഴിത്താരയിലൂടെ പോകുമ്പോൾ എങ്ങുനിന്നെന്നില്ലാതെ ഒരു മഴ ആർത്തലച്ചു പെയ്തത്. 

അരിച്ചിറങ്ങുന്ന തണുപ്പ് മരവിപ്പ് പോലെ ശരീരമാകെ പടർന്നു കയറിയത്. 

കണ്ണിൽ ഇരുട്ട് കയറുന്നുണ്ടെന്ന തിരിച്ചറിവിൽ ഉച്ചക്ക് കഴിക്കാതെ ജോലിയിൽ ശ്രെദ്ദിക്കേണ്ടി വന്ന നിമിഷത്തെ ശപിച്ചത്. 

മുന്നോട്ടു പോകേണ്ടുന്ന വഴി പൊളിച്ചിട്ടിരിക്കുകയാണെന്ന തിരിച്ചറിവിൽ, എന്ത് ചെയ്യേണ്ടൂ എന്നറിയാതെ പകച്ചു നിന്നത്.  

അന്നാണ്, ആദ്യമായി, ശ്രെദ്ധിക്കത്തക്ക വിധത്തിൽ അയാളെ കാണുന്നത്. ആയിരങ്ങൾ ജോലി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിൽ, ഇടയ്ക്ക് എപ്പോഴെല്ലാമോ കണ്ടുമുട്ടിയിട്ടുണ്ടാകാവുന്ന ഒരു മുഖം..

കാർ ഒതുക്കി നിർത്തി, താൻ ഓക്കെ ആണോ എന്ന ചോദ്യത്തിന്, വിലങ്ങനെയുള്ള ഒരു തലയാട്ടൽ മാത്രമായിരുന്നു ഉത്തരം. സ്കൂട്ടറിനെ വഴിയിൽ നിന്ന് മാറ്റി ഓരത്തു ഒതുക്കിയതും, തന്നെ താമസസ്ഥലത്തു കൊണ്ട് വിട്ടു തിരിച്ചുപോയതുമെല്ലാം, ഒരിടത്തുനിന്നും കിട്ടാത്ത കരുണയുടെ ഉറവ പോലെ, ഉള്ളിൽ തിങ്ങി നിറയുന്നുണ്ടായിരുന്നു..

പിന്നീട് ഇടയ്ക്കു എപ്പോഴെല്ലാമോ ഉള്ള കണ്ടുമുട്ടലുകൾ. രണ്ടു കാഴ്ചകൾക്കിടയിൽ കൂട്ടിമുട്ടിയ മിഴിയിണകൾ, എപ്പോളാകാം എന്നുതൊട്ടാകാം, പരസ്പരം ശ്രെദ്ധിച്ച് തുടങ്ങിയത്. 

എന്തുകൊണ്ടാകാം സ്ത്രീകൾ, അവഗണനയുടെ അങ്ങേപുറത്തിൽ, ഒരല്പം സ്നേഹവും ശ്രെദ്ധയും വെച്ചുനീട്ടുന്ന പുരുഷനിലേക്ക് വെറുതേ ആകർഷിക്കപ്പെടുന്നത്? അനുഭവങ്ങൾ ഒരു പാഠവും പകർന്നു നല്കാത്തത് കൊണ്ടാണോ?

സ്നേഹത്തിനു പ്രായവും പദവിയും ബന്ധങ്ങളുടെ കെട്ടുപാടുകളും ഒന്നും ഒരു പ്രതിബന്ധമല്ലത്രെ! മുന്നോട്ടു പോകുന്ന കാലത്തിന്റെ ഒഴുക്കിൽ, അയാളുടെ നരവീണ മുടിയിഴകൾക്കിടയിൽ, അവൾ-തന്റെ വിറങ്ങലിച്ചു നിൽക്കുന്ന യുവത്വം തിരയുകയായിരുന്നു.. 

അയാൾ, അയാളുടെ വീട്ടിലെ അടച്ചിട്ട മുറിയിൽ, സ്വന്തം ഭാര്യയോടൊത്തു ചിലവഴിക്കുന്ന, നിമിഷങ്ങളെക്കുറിച്ചോർത് വേവലാതിപ്പെട്ട ദിവസം.. അന്നായിരുന്നു തുടക്കം. 

ആ തുടക്കത്തിനു കുട പിടിച്ചു എത്രയോ ദിനങ്ങൾ.. ഇനിയൊരു മടക്കമില്ലെന്നു ഉറപ്പിക്കുന്ന ചില ബന്ധങ്ങളില്ലേ. പക്ഷെ പെട്ടന്നൊരു ദിവസം അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വരുന്നവ. 

എല്ലാവരും അറിഞ്ഞു എന്നും, ഒരു തീരുമാനമെടുക്കാതെ ഇനി മുന്നോട്ട് എന്നൊന്നില്ല എന്നുമെത്തുന്ന ഒരു അവസാനിപ്പിക്കലിന്റെ നിമിഷം. അവിടെ വെച്ച്, സങ്കല്പത്തിന്റെ കുമിള പൊട്ടിച്ചിതറുകയും, ജീവിതത്തിന്റെ യാഥാർഥ്യം പല്ലിളിച് കാണിക്കുകയും ചെയ്യുന്നു..!

എത്രയെത്ര പ്രണയങ്ങൾ നിങ്ങളിലൂടെ കടന്നു പോയിരിക്കുന്നു, അവയെല്ലാം നിങ്ങളിന്നും ജീവിക്കുന്നുണ്ടോ, എന്ന അയാളുടെ ചോദ്യത്തിൽ തകർന്നു പോയിരുന്നു പലതും.. 

നമുക്കിനി മുന്നോട്ടെന്നൊന്നില്ല, എന്ന, ഭർത്താവിന്റെ തീരുമാനത്തിൽ, നിലച്ചു പോയ നിമിഷം. മകളെയും വാരിപെറുക്കി അടുത്ത മുറിയിൽ ആൾ കയറി വാതിലടച്ചു, അവളെ താരാട്ടു പാടി ഉറക്കാൻ ശ്രമിച്ചത്.. മണിക്കൂറിന്റെ പരിശ്രമത്തിനപ്പുറം അമ്മ അമ്മ എന്ന അലറിക്കരച്ചിലിൽ, പരാജിതനായി, വീർപ്പുമുട്ടി, പൊട്ടിക്കരഞ്ഞു, നീയില്ലാതെ വയ്യ എന്നവൻ കരഞ്ഞ നിമിഷം.

വിപ്ലവങ്ങളെല്ലാം അവിടെ അവസാനിക്കുന്നവ ആയിരുന്നു.. 

മനസിലാകാത്തതെന്തെന്നാൽ- ബാധിക്കപ്പെട്ടവൾ താനാണെന്നതാണ്.. ഒരേ കുറ്റം ചെയ്ത രണ്ടു പേരിൽ ഒരാൾക്ക് പരിവേഷവും, വേറൊരാൾക് വിരൽ ചൂണ്ടലും ലഭിക്കുന്നതെന്താണെന്നാണ്.. 

തനിക്കു ദൂരേക്കു ഒരു ട്രാൻസ്ഫർ ഉം സഹപ്രവർത്തകരുടെ കുറ്റപ്പെടുത്തലുകൾക്കും ഇടയിൽ, അയാൾക്ക്‌ ലഭിച്ച സ്ഥാനക്കയറ്റം, എന്തോ മനസിനെ മഥിച്ചുകൊണ്ടിരുന്നു.. 

സ്നേഹം നിസ്വാർത്ഥമാണെന്ന് പറഞ്ഞതാരാണ്?? അവർ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടാകുമോ??

Saturday, February 14, 2026

പ്രണയത്തിന്റെ മണം

പ്രണയത്തിനന്നു ആശുപത്രി വരാന്തയിലെ തിരക്കിന്റെ മണമായിരുന്നു.. 
ആൾക്കൂട്ടം വമിപ്പിക്കുന്ന 
മടുപ്പിക്കുന്ന മണം... 

ഹൃദയത്തിന്റെ ഒരു കോണിൽ
നനുത്തൊരു സ്പർശമായ്
കടന്നു വന്നു, നിർവൃതിയുടെ
അത്യുന്നതങ്ങളിൽ എത്തിച്ച പ്രണയം..

വരാന്തയിൽ ഒരു മൂലയിൽ 
നിന്ന് സുഗന്ധം പരത്തി,
ഞാനിവിടെയുണ്ടെന്നു പറയാതെ പറഞ്ഞിരുന്ന കുടമുല്ല പോലെ,

ഉറക്കത്തിലാണ്ട സർഗ്ഗശേഷിയിൽ ചെറുമഴ പോലെ പുണർന്നിറങ്ങി,
മുള വീണൊരു ചെറുമരമായി 
വളർത്തിയ പോലെ...

ഉയിരേകി, വളർത്തി, ഉയർത്തിയെടുത്തു,
വീണ്ടും ആഴത്തിലേക്കു തള്ളിയിട്ട പോലെന്റെ പ്രണയം. 

ഒരു പാതി കൊണ്ട് അനുതപിക്കുമ്പോളും 
ഹൃദയത്തിന്റെ മറുപാതി
ഇവിടെ നിന്നൊന്നു രക്ഷിക്കൂ 
എന്ന് വിളിച്ചു ചൊല്ലുന്നൊരിടം പോലെ, 
മാറ്റപ്പെട്ടു പോയിരിക്കാം ഇന്ന്.. 

അതാകാം, പ്രണയം അതിന്റെ ചൂടും ചൂരും വശ്യതയും കൊണ്ട് വരിഞ്ഞു മുറുക്കുമ്പോളും-
അനിവാര്യമെങ്കിലും,
കടന്നുചെല്ലാൻ മടി തോന്നുന്ന പോലെ 
ചില ഗന്ധങ്ങൾ, നമ്മെ ഭയപ്പെടുത്തുന്നത്.. 

Sunday, December 21, 2025

അഹം ബ്രഹ്മാസ്മി

പുഴയിലയ്ക്കൊഴുകുന്ന 
ഒരു തുള്ളി വെള്ളമായിരുന്നു ഞാൻ..
ഉറവയറിയാത്ത ഉയിരില്ലാത്ത 
ജഠവസ്തു..

ഒരു പ്രളയത്തിൽ ഒലിച്ചു വന്ന 
ഒരായിരം കണ്ണുനീർ തുള്ളികൾ 
കൂട്ടു ചേർന്നപ്പോൾ 
അന്ന് ആദ്യമായ് ഞാൻ 
എന്നോട് ചോദിച്ചു 
ഞാനാരാകാം??

ഏതോ ഒരുവനിലേക്ക് 
മടക്കമില്ലാതെ ഒഴുകുന്ന
ഒരു തുള്ളി 
ഹൃദയ രക്തമായിരുന്നോ ഞാൻ??

കുഞ്ഞിന് വേണ്ടി എരിഞ്ഞുരുകുന്ന 
ഒരമ്മയുടെ 
കണ്ണുനീർ ആയിരുന്നോ ഞാൻ??

ജനിച്ചു വീണ കുഞ്ഞിനെ 
ആഴിയിലേക്ക് എറിയുന്ന 
ഒരുവളുടെ 
ഹൃദയ കാഠിന്യമോ, വിഭ്രാന്തിയോ 
അതെന്നു, അമ്പരന്ന് നിന്ന 
കടൽത്തുള്ളിയോ??

തന്റെ കുഞ്ഞിനെ നെഞ്ചോട് അടക്കി 
യുദ്ധഭൂവിൽ നിന്ന് 
പാലായനം ചെയ്യുന്ന 
ഒരുവളുടെ മാറിലെ മുലപ്പാലോ??

പിടിച്ചടക്കലിന്റെ ആഹ്ലാദത്തിൽ 
അട്ടഹസിക്കുന്ന, ഉല്ലസിക്കുന്ന 
ഒരുവന്റെ / ഒരുവളുടെ 
സിരകളിൽ ഒഴുകുന്ന ലഹരിയോ??

ആരായിരുന്നു ഞാൻ???

വിജയവും പരാജയവും 
ഞാനായിരുന്നോ?
നീയും നിന്റെ ഹൃദയവും 
ഞാനായിരുന്നോ?
നിന്നിലേക്ക് ഒഴുകുന്ന 
ഒരു പുഴ തന്നെ ആയിരുന്നോ?

ഓരോ തുള്ളി മഴയും 
ഓരോ പൂവിലെ തേനും
ഏതോ ഒരുവൾ താണ്ടി വന്ന 
വഴികളും ഞാനായിരുന്നോ?

നിന്റെ ബാല്യവും, യുവത്വവും 
വർദ്ധക്യവും ഞാനായിരുന്നോ?

ഹാസങ്ങളും, വ്യാകുലതകളും 
നിന്റെ ചിരിയും കണ്ണീരും എല്ലാം...

ഓരോ അണുവിലും,
പ്രപഞ്ചത്തിന്റെ ഓരോ 
കണത്തിലും,
ഞാൻ എന്നെ തന്നെ തേടുന്നു,
അലയുന്നു..

അഹം ബ്രഹ്മാസ്മി എന്നറിയുന്നു...!


Saturday, September 27, 2025

നീയെന്നെ അറിയുമോ...

നീ എന്ന വാക്കിന് ചുറ്റും കറങ്ങുന്ന 
രാവുകളും പകലുകളും..
ഉറക്കമില്ലാത്ത രാത്രികളിലൂടെ, 
ഉണർവിന്റെ ഇടവേളകളിലെ
സ്വപ്നങ്ങളിലൂടെ,
ഞാൻ കടന്നു പോകുന്ന വഴികൾ..
നിന്നിലേക്കുള്ള ദൂരം കടന്നുപോകാൻ 
ആവതില്ലാതെ,
തെറ്റിലും ശെരിയിലും, 
സത്യം തിരയുന്ന ഞാനും,
ഒരു നീർകുമിള പോലെ ആയുസ്സില്ലാത്ത
തോന്നലാണെന്നു അറിയുമ്പോളും, 
എന്തിനെന്നറിയാതെ 
നീറുന്ന ഹൃദയവും..
ഒരു നോക്കിന്റെ ആഴങ്ങളിലെങ്ങോ,
ഒരു മാത്ര നിലച്ചുപോയെന്റെ 
ഘടികാരവും, ഞാനും...

Thursday, August 21, 2025

ആരോടും പറയാൻ വയ്യാത്തത്

കടന്നു പോകുന്ന ഓരോ മണിക്കൂറുകളും, ദിവസങ്ങളും ഓരോ പാഠപുസ്തകങ്ങളത്രെ..

യാതൊരു മടുപ്പുമില്ലാതെ വീണ്ടും വീണ്ടും കരയിലേക്ക് ആഞ്ഞടിച്ചു, ഒരു ലക്ഷ്യബോധവുമില്ലാതെ പെരുമാറുന്ന തിരമാലകളിലേക്ക് കണ്ണുനട്ടുകൊണ്ട് അവൾ ആലോചനയിൽ മുഴുകി..

ഉദിച്ചു അസ്തമിക്കുന്ന ദിനരാത്രങ്ങളുടെ അർത്ഥശൂന്യത ഓർത്താകണം സൂര്യൻ കടലിലേക് എടുത്ത് ചാടാൻ വെമ്പി നിൽക്കുന്നു..

ഇരുളും മുൻപേ വീടെത്തണം. 

വീട്ടിൽ കാത്തിരിക്കാൻ ആരെങ്കിലുമുണ്ടോ എന്നുള്ളത് അടുത്ത ചോദ്യം, പക്ഷെ അത് നിരോധിക്കപ്പെട്ടതാണ്..

ആരോടും പറഞ്ഞുകൂടാ.. 
അതൊരു രഹസ്യമാണ്..

അവൻ ജീവനായിരുന്നു.. ജീവനിലും മേലെ ഒരു വാക്കുണ്ടോ.. 

കോളേജ് പ്രണയം, ഒരു കലാലയ നൊസ്റ്റു എന്നതിൽ നിന്നും വല്ലാതെ വളർന്നു, ജോലി കിട്ടി വീട്ടിൽ പറയുന്ന വിധത്തിലേക്കു വളർന്നത്, വീട്ടുകാർ ആരും അതിനു അടുക്കാതിരുന്നത്, എല്ലാം, വിദൂരമായ ഓർമ്മകൾ പോലെ.. 

ഒരു വിപ്ലവ പ്രണയമൊന്നും ആഗ്രഹങ്ങളിൽ ഇല്ലാഞ്ഞിട്ടും, എല്ലാം പിന്നിലുപേക്ഷിച്ചു ഇറങ്ങിതിരിച്ചത് അവനോടുള്ള സ്നേഹത്തിന്റെ കെട്ടുറപ്പിൽ മാത്രം.. 

ദിവസങ്ങൾ വർഷങ്ങൾക്ക് വഴിമാറിയത് എത്ര പെട്ടന്നാണ്.. എല്ലാം ആപേക്ഷികം ആണെന്ന് പറയുന്നത് എത്ര ശെരിയാണ്.. 

ഒരു ഒഴുക്കിൽ പോയികൊണ്ടിരുന്ന ജീവിതം, കെട്ടികിടക്കുന്ന, ദുർഗന്ധം വഴിയുന്ന കാനയായി മാറാൻ അധിക നേരമൊന്നും വേണ്ടത്രേ..

തീർത്തും രണ്ടാഴ്ച മുന്നെയാണ് ഒരു അവിഹിത ബന്ധത്തിന്റെ ചുരുൾ അഴിയുന്നത്.. ഒരു സഹപ്രവത്തകയോടുള്ള അവന്റെ വഴിവിട്ട ബന്ധം അറിഞ്ഞ നാൾ മുതൽ, മുന്നോട്ടു നീങ്ങിയ ദിവസങ്ങൾക്കു, കഴിഞ്ഞു പോയ എത്രയോ വർഷങ്ങളെക്കാൾ നീളം കൂടുതൽ ആയിരുന്നു.. 

എന്തായിരുന്നു തന്റെ മനസ്സിൽ.. വീണ്ടും വീണ്ടും പിൻവാങ്ങി മുന്നേറി വരുന്ന തിരകൾ പോലെ എന്തല്ലാം ചിന്തകൾ.. 

അവൻ ഇപ്പോൾ തിരിച്ചെത്തിയിരിക്കുമോ തങ്ങളുടെ വീട്ടിൽ? താൻ കുഴിച്ചു മൂടിയ ആ സ്ത്രീ ശരീരത്തിന് മുകളിൽ വലിച്ചിട്ട, തങ്ങളുടെ കട്ടിലിനു മുകളിൽ, ഒന്ന് വിശ്രമിച്ചേക്കാമെന്നു കരുതി അവൻ ഇപ്പോൾ ശയിക്കുന്നുണ്ടാകുമോ? അവളെ വിളിക്കുന്നുണ്ടാകുമോ? എന്താണവൾ കാളുകൾ സ്വീകരിക്കാത്തതെന്നു സംശയിക്കുന്നുണ്ടാകുമോ? ചിലപ്പോൾ തന്നെ ഇങ്ങനെ പറ്റിക്കാൻ സാധിക്കുന്നതോർത്തു ഹർഷം കൊള്ളുന്നുണ്ടാകുമോ?

തന്നെ ഇനി കാത്തിരിക്കാൻ വീട്ടിൽ ആരാണുള്ളത്? 

അതൊരു രഹസ്യമാണോ? 

Tuesday, July 29, 2025

I Don't Have A Plan For Everyday


I don’t have a plan for every day.
All I have is the drive to live.
There is the world.

I assume
it stands against me some days...

All my routine—disturbed.
All my thoughts—scattered.
I just stand in a vacant plain.
All I do is shout and cry.

And then comes the next day...
Peace comes to mind.
I can feel the relief,
and my plans start to work.

Then I feel
the world stands for me—
and with me.
And I love the world.

Now I know:
all is in my thoughts,
and what I think,
I will have..

Tuesday, July 8, 2025

ചില ജീവിതങ്ങള്‍

ഹൃദയത്തിന്റെ വാതായനങ്ങള്‍ ഒന്നാകെ തുറന്നിട്ടു
പുറത്തേക്ക് നോക്കുക ആയിരുന്നു..

ദൂരേക്ക് നടന്നു പോകുന്ന നിഴല്‍ പോലെ അയാളെ കാണാം..

എന്റെ ഓര്‍മ്മകളില്‍ എന്നും അയാള്‍ക്ക് വിഷാദത്തിന്റെ ഒരു പരിവേഷം ഉണ്ടായിരുന്നു..

എല്ലാം മൂടി വെക്കാനുള്ള ത്വര പോലെ, 
പരിഹാസത്തിന്റെയും,
പരിവേദനയുടെയും, സൂക്ഷ്മ ഹാസ്യത്തിന്റെയും, വ്യാകുലതകളുടേയും മുഖംമൂടി അയാള്‍ മാറി മാറി അണിഞ്ഞു..

ഒരു കാലഘട്ടത്തിലെന്നോ, ഹാസ്യം ക്രൂരതയ്‌ക്കും വഴി മാറുന്നതുണ്ടെന്ന തിരിച്ചറിയലില്‍, അയാള്‍ എനിക്ക് വെറുക്കപ്പെട്ടവനായി.. 

അയാള്‍ നടന്ന വഴികള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നത് പോലെ..

ഒരു വഴിത്തിരിവില്‍ വെച്ച് വീണ്ടും കണ്ടുമുട്ടുമ്പോള്‍, അയാള്‍ ആകെ തകർന്നവനും , ജീവിതത്തിൽ മുറിവേറ്റവനും ആയിരുന്നു.. 

അപ്പോഴും, എനിക്ക് അയാളെ പൂര്‍ണ്ണമായി അറിയില്ലായിരുന്നു. അല്ലെങ്കില്‍ അങ്ങനെ ഞാന്‍ എന്നോടുതന്നെ സമര്‍ഥിച്ചു..

നടന്നുമാറിയ അയാളുടെ പിന്‍പേ, വഴിയിലേയ്ക്ക് കണ്ണ് നട്ട് ഞാനും..

അയാളിൽ നിന്ന് ഒരു തിരിച്ചുപോകൽ സാധ്യമോ എന്ന് എനിക്ക് അപ്പോഴും അറിയില്ലായിരുന്നു..

Saturday, July 5, 2025

Introvert

Someone once asked her, "Why are you always so quiet?"

She didn’t respond, but this thought crossed her mind instead:

Some people see others' happiness as a luxury they can't tolerate..

They throw it in your face, leaving you speechless..

It's hard to deal with people like that..

Sometimes, silence is the better choice.





പ്രണയത്തിന്റെ ഒളിയിടങ്ങൾ

പ്രണയിച്ചിട്ടുണ്ടോ??? പ്രണയിക്കാനായി വേണ്ടി മാത്രമായി പ്രണയിച്ചിട്ടുണ്ടോ??? ഒരുവനെ മോഹിക്കാതെ, അവനെ ജീവിതത്തിൽ കൂട്ടണമെന്നില്ലാതെ, അവനെ ഒരിക...